ഒറ്റപ്പാലം നഗരസഭയുടെ മൽസ്യമാംസ ചന്തയിൽ മാലിന്യം കുന്നുകൂടുന്നു. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് അവകാശപ്പെടുമ്പോഴാണ് നഗരസഭയുടെ രോഗംവരുത്തിവയ്ക്കുന്ന പ്രവൃത്തികൾ.
പതിറ്റാണ്ടുകൾ പഴക്കമുള്ള ചന്തയിൽ മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല. കോഴി മാലിന്യങ്ങളും മൽസ്യാവശിഷ്ടങ്ങളും ചന്തയ്ക്ക് പിറകിൽ നിക്ഷേപിക്കുകയാണ് പതിവ്. മാസങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. മഴയെത്തിയതോടെ അഴുകിയ മാലിന്യങ്ങളിൽ വെളുത്ത പുഴുവരിച്ചു തുടങ്ങി. പ്രദേശത്തെ കിണറുകളിൽ മാലിന്യം കലർന്ന വെള്ളം കലരുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
അഞ്ചു കോടി രൂപ ചെലവഴിച്ച് അഞ്ചു വർഷം മുൻപ് മാർക്കറ്റിനായി കെട്ടിട സമുച്ചയം നിർമിച്ചിരുന്നു. എന്നാൽ നാളിതുവരെ തുറന്നുകൊടുത്തിട്ടില്ല. വൃത്തിഹീനമായ സാഹചര്യത്തിലുളള ചന്തയുടെ പ്രവർത്തനം നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.