നാടാകെ പനിച്ചു വിറക്കുബോൾ മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പോലുമില്ല. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ രോഗികളെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യേണ്ട ഗതികേടിലാണ് താലൂക്ക് ആശുപത്രി.
താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചതല്ലാതെ ഗ്ലൂക്കോസ് നൽകാൻ പോലും ആശുപത്രിയിൽ ആവശ്യത്തിന് സംവിധാനങ്ങളില്ല. പനിയുമായെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തു നിന്ന് തളര്‍ന്നു വീഴുന്നത് പതിവുകാഴ്ചയാണിപ്പോൾ.
രണ്ട് എൻ. ആർ.എച്ച്.എം ഡോകടർമാർ അടക്കം രേഖകളിൽ എട്ടു ഡോക്ടർമാരുണ്ട്. പളളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോകടറില്ലാത്തതുകൊണ്ട് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കാണ് പകരം ചുമതല. തുളളിമരുന്നു വിതരണവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാവും ഒരു ഡോക്ടർ. ദിവസേന രണ്ടായിരം രോഗികൾ ഒ.പിയിൽ എത്തുന്ന ആശുപത്രിപത്രിയിൽ ഷിഫ്റ്റു സംവിധാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് മിക്ക ദിവസങ്ങളിലും നാലു ഡോക്ടർമാരുടെ സേവനം പോലും ലഭിക്കാറില്ല. നിലവിൽ 29 രോഗികളെ കിടത്തി ചികിൽസിക്കാനുളള സൗകര്യമാണ് താലൂക്ക് ആശുപത്രിയിലുളളത്.