പ്രകൃതിവാതക പൈപ്പ്്ലൈൻ നിർമാണത്തിൽ രാജ്യാന്തര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാൽ സമരത്തിൽ നിന്ന് പിൻമാറാമെന്ന് മലപ്പുറത്തെ സമരസമിതി. പദ്ധതിപ്രദേശത്ത് വീടുകൾ നഷ്ടമാവില്ലെന്ന പ്രചാരണം തെറ്റാണന്നും സമരസമിതി പറയുന്നു. വാതക പൈപ്പ്്ലൈൻ നിർമാണത്തിന് വേണ്ടിയുളള രാജ്യന്തര സുരക്ഷാ മാനദണ്ഡമായ എ.എസ്.എം.ഇ പാലിച്ചാൽ ഗെയിൽ പദ്ധതിയുമായി സഹകരിക്കാമെന്നാണ് സമരസമിതിയുടെ ഉറപ്പ്.
ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഗെയിൽ മുന്നോട്ട് പോകുന്നത്. ഭൂമി ഏറ്റെടുക്കും മുൻപ് ഉടമകൾക്ക് നൽകേണ്ട നോട്ടീസ് പോലും വിതരണം ചെയ്തില്ല. യഥാർഥ മൂല്യത്തിന്റെ പകുതി വിലയാണ് ഭൂമിക്ക് നൽകുന്നതെന്നും ആരോപിച്ചു.
എന്നാൽ നിലവിലെ അലൈൻമെന്റ് മാറ്റുന്നത് അടക്കമുളള കാര്യങ്ങളിൽ ഇനി ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടന്ന് ഗെയിൽ അതോറിറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിലും മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഗെയിൽ സർവേക്ക് സംഘമെത്തുന്നുണ്ട്.