പുല്ലൂരാംപാറ ഉരുൾപൊട്ടലിൽ വീടും സ്വത്തും നഷ്ടമായവരുടെ ദുരിതം അവസാനിക്കുന്നില്ല. ആറുമാസം കൊണ്ട് വീടു നൽകുമെന്ന സർക്കാർ വാഗ്ദാനം അഞ്ചുവർഷമായിട്ടും പൂർത്തിയായില്ല. 18 കുടുംബങ്ങളാണ് അഭയാർത്ഥി ക്യംപിൽ ദുരിത ജീവിതം നയിക്കുന്നത്.
2012 ആഗസ്റ്റ് 12 നാണ് എട്ടു പേരുടെ ജീവൻ മലയെടുത്തത്. അധ്വാനിച്ചുണ്ടാക്കിയെടുത്തതെല്ലാം നഷ്ടപ്പെട്ടത് 18 കുടുംബങ്ങൾക്ക്. പിന്നെ ജീവിതം മുഴുവനും കുത്തിക്കെട്ടിയ താൽകാലിക ഷെഡുകളിൽ. ആറുമാസത്തിനകം വീടു നൽകുമെന്ന സർക്കാർ വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് ക്യാംപിലുണ്ടായിരുന്ന കുഞ്ഞമ്മയും കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാൽ സ്വപ്നം കണ്ട വീട് യാഥാർഥ്യമാവാതെ കുഞ്ഞമ്മ കഴിഞ്ഞ ദിവസം ജീവിതത്തോട് തന്നെ യാത്ര പറഞ്ഞു. ഭൂമിയില്ലാത്തതിനാൽ സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത് ദുരിതാശ്വാസ ക്യാംപിലാണ്.
സ്വന്തമായി വീടെന്ന ആവശ്യവുമായി നിരവധി സമരങ്ങളാണ് ഇതിനകം ഇവിടെ നടന്നത്. എല്ലാവരും കൈവിട്ട ഇവരുടെ ജീവിതത്തിന് സാക്ഷ്യം പറയുകയാണ് കുഞ്ഞമ്മയുടെ മരണം.