ജാതിവിവേചനം നിലനിൽക്കുന്നതായി പരാതി ഉയർന്ന പാലക്കാട് ഗോവിന്ദാപുരം കോളനിയിൽ സമാധാനയോഗം വിളിക്കണമെന്ന് കലക്ടർക്ക് കേന്ദ്ര പട്ടികജാതി കമ്മിഷന്റെ നിർദേശം. പിന്നാക്കക്ഷേമത്തിനായുളള കേന്ദ്രസംസ്ഥാന പദ്ധതികൾ കോളനിയിൽ നടപ്പാക്കിയിട്ടില്ലെന്ന് കമ്മിഷൻ വിലയിരുത്തി.
കേന്ദ്ര പട്ടികജാതി കമ്മിഷൻ ഉപാധ്യക്ഷൻ എൽ.മുരുകനാണ് ഗോവിന്ദാപുരത്തെ അംബേദ്കർ കോളനി സന്ദർശിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് വിവിധ പദ്ധതികളുണ്ടെങ്കിലും വിനിയോഗിക്കുന്നില്ലെന്ന് കമ്മിഷൻ വിലയിരുത്തി. മിക്ക വീടുകളിലും ശുചിമുറികളില്ല. പ്രദേശത്ത് രണ്ടു ദിവസത്തിനുളളിൽ സമാധാനയോഗം വിളിക്കണം. കൂടാതെ വിശദമായ റിപ്പോർട്ട് പതിനഞ്ചുദിവസത്തിനുളളിൽ നൽകണമെന്നും ജില്ലാഭരണകൂടത്തോട് കമ്മിഷൻ നിർദേശിച്ചു.
സാമൂഹീക സാമ്പത്തിക ജാതി വിവേചനം നിലനിൽക്കുന്നതായാണ് കോളനിയിലെ പിന്നാക്കവിഭാഗത്തിന്റെ പരാതി. പട്ടികജാതിമോർച്ചയും ബിജെപിയും കമ്മിഷന് പരാതി നൽകിയിരുന്നു. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുളള ബിജെപി നേതാക്കൾക്കൊപ്പമാണ് കമ്മിഷൻ കോളനി സന്ദർശിച്ചത്.