പാലക്കാട് മുണ്ടൂർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. വ്യാപകമായ കൃഷിനാശത്തിനൊപ്പം വീടുകൾക്കും ചുറ്റുമതിലുകൾക്കുമാണ് നഷ്ടങ്ങളുണ്ടായിരിക്കുന്നത്. കാട്ടാനയിറങ്ങിയതിനാൽ കഴിഞ്ഞദിവസങ്ങളിൽ ദേശീയപാതയിലെ ഗതാഗതവും തടസപ്പെട്ടിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിങുകാരനായ കാരക്കാട്ടിൽ സോളിവർഗീസിന് ജീവൻ നഷ്ടമായത് മൂന്നുമാസം മുൻപ്. ഇതിന്റെ ഭീതി മാറും മുൻപേയാണ് വീണ്ടും മുണ്ടൂർ മേഖലയിലെമ്പാടും കാട്ടാനശല്യം രൂക്ഷമായത്. മിക്കവീടുകളുടെയും ചുറ്റുമതിലുകൾ തകർന്നു. വ്യാപകമായ കൃഷിനാശം. വാഴയും തെങ്ങുമാണ് നശിപ്പിക്കപ്പെട്ടവയിൽ ഏറെയും. കല്ലടിക്കോട് , മുണ്ടൂർ വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനകൾ പാലക്കാട് മണ്ണാർക്കാട് ദേശീയപാത മുറിച്ചു കടന്ന് ജനവാസമേഖലയിലെത്തുന്നു.
കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ റോഡിൽ നിന്നതിനാൽ വാഹനഗതാഗതവും തടസപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. വൈദ്യുതിവേലിയും സംരക്ഷണ ഭിത്തിയും കിടങ്ങുകളും നിർമിക്കാമെന്ന് പലവട്ടം വനംഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുകൊടുത്തതാണ്. ഒന്നും നടപ്പാകുന്നില്ലെന്ന് മാത്രം.