അനുദിനം വര്‍ധിക്കുന്ന പനിക്കാരുടെ തിരക്കില്‍ മലപ്പുറത്തെ ആശുപത്രികള്‍ നിറയുമ്പോള്‍ ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തിചികിൽസാ വാർഡ് പൂട്ടിയിട്ടിരിക്കുകയാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും തുറക്കുന്നില്ലെങ്കില്‍ ഉപകരണങ്ങൾ സമീപത്തെ സർക്കാർ ആശുപത്രികൾക്ക് കൈമാറണമെന്നാണ് രോഗികളുടെ ആവശ്യം.
ആശുപത്രിയുടെ പരിസരത്തെ നാൽപത് സെന്റ് കോളനിയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ 60 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയത്.
ഇവരിൽ 14 പേർക്ക് ഡെങ്കപ്പനി സ്ഥിരീകരിച്ചു. സമീപത്തെ കാളികാവ്, വണ്ടൂർ , നിലമ്പൂർ സർക്കാർ ആശുപത്രികളിൽ നിലത്തു കിടക്കാൻ പോലും സ്ഥലം ഇല്ലാതിരിക്കുബോഴാണ് ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഈ വാർഡ് വർഷങ്ങളായി അടഞ്ഞു കിടക്കുന്നത്. നാൽപ് കിടക്കകളും അനുബന്ധ സൗകര്യവുമുളള കെട്ടിടത്തിന്റെ ഭാഗമായി ശസ്ത്രക്രീയ വാർഡുമുണ്ട്. ജില്ല മെഡിക്കൽ ഒാഫീസർ രേഖാമൂലം ആവശ്യപ്പെട്ടാൽ വാർഡിലെ മുഴുവന്‍ ഉപകരണങ്ങളും പരിസരത്തെ മറ്റു സർക്കാർ ആശുപത്രികൾക്ക് കൈമാറാമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നു. പട്ടികവർഗ വിഭാഗങ്ങളുടെ ഫണ്ടുപയോഗിച്ചാണ് വാർഡ് നിർമിച്ചത്.
പതിനഞ്ച് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ചെയ്ത വാർഡിലെ കിടക്കകളുടെ പ്ലാസ്റ്റിക് പോലും ഇളക്കി മാറ്റിയിട്ടില്ല. ഈ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഇനിയും ഉപയോഗപ്പെടുത്താനായില്ലെങ്കിൽ ജനങ്ങളുടെ ദുരിതത്തിനൊപ്പം ഖജനാവിനും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും.