വിരമിച്ച അസിസ്റ്റന്റ് എൻജിനീയറുടെ ഒപ്പ് വാങ്ങാൻ പഞ്ചായത്ത് രേഖകൾ കരാറുകാരന്റെ കൈയിൽ കൊടുത്തുവിട്ടെന്ന് പരാതി. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ രേഖകളാണ് കിണർ നവീകരണം ഏറ്റെടുത്ത കരാറുകാരന് നൽകിയത്. തുക ലഭിക്കണമെങ്കിൽ മൂവാറ്റുപുഴയിൽ താമസിക്കുന്ന മുൻ അസിസ്റ്റന്റ് എൻജിനീയറുടെ ഒപ്പ് ശേഖരിക്കണമെന്ന നിർദേശം നൽകിയാണ് പഞ്ചായത്ത് അധികൃതർ രേഖകൾ കൈമാറിയത്.
ഏഴാംവാർഡില്‍ മൂന്ന് കിണറുകൾ നവീകരിച്ചതിന്റെ രേഖകളാണ് കാരാർ ഏറ്റെടുത്ത കമ്മറ്റിയംഗത്തിന്റെ കൈവശം നൽകിയത്. മുൻ അസിസ്റ്റന്റ് എൻജിനീയറുടെ കാലയളവിൽ പൂർത്തീകരിക്കേണ്ട ജോലികളായിരുന്നു ഇവ. പക്ഷേ പദ്ധതി പൂർത്തികരിച്ച് കഴിഞ്ഞപ്പോഴേക്കും അസിസ്റ്റന്റ് എൻജിനീയർ വിരമിച്ചു. ഇതോടെയാണ് അദേഹത്തിന്റെ താമസസ്ഥലത്തുപോയി ഒപ്പ് രേഖപ്പെടുത്തൻ പഞ്ചായത്തിൽനിന്ന് നിർദേശം നൽകിയത്. എല്ലാ രേഖകളും കൈമാറുകയും ചെയ്തു. പൊതുപ്രവർത്തനം ലക്ഷ്യമാക്കി രൂപീകരിച്ച കമ്മറ്റികളാണ് കിണറിന്റെ ജോലികൾ ഏറ്റെടുത്തത്.
പഞ്ചായത്ത് തലത്തിൽ ചെയ്യേണ്ട ജോലികൾ കാരാറെടുത്തവരെ ഏൽപ്പിച്ചതിനെതിരെ കലക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കമ്മറ്റി അംഗങ്ങൾ. ചിലവായ തുകപോലും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.