ജില്ലാ ആശുപത്രിക്കു മുൻപിൽ ഓട്ടോ സ്റ്റാൻഡിനു സമീപം നിർത്തിയിട്ട കാറിന്റെ ടയറുകളിലെ കാറ്റ് അഴിച്ചുവിട്ടു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി സൈക്കിൾ പമ്പുകൊണ്ടു കാറ്റ് നിറപ്പിച്ചു. അകമ്പാടം സ്വദേശി ടി.പി.ഷെരീഫിന്റെ കാറിന്റെ മൂന്നു ടയറുകളിലെ കാറ്റാണ് അഴിച്ചുവിട്ടത്.
ഇന്നലെ രാവിലെ 8.30നാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച മകളുമായി ആശുപത്രിയിലെത്തിയതായിരുന്നു ഷെരീഫ്. അത്യാഹിത വിഭാഗത്തിൽ മകളെ പ്രവേശിപ്പിച്ച് പുറത്തു കാത്തുനിൽക്കവേ റോഡിൽ ബഹളംകേട്ടു നോക്കിയപ്പോഴാണ് കാറ്റഴിച്ചുവിട്ടതു കണ്ടത്. സ്റ്റാൻഡിനോടു ചേർന്നു കാർ നിർത്തിയത് ഡ്രൈവർമാരിൽ ചിലരെ പ്രകോപിപ്പിച്ചതാണ് സംഭവത്തിനു പ്രേരിപ്പിച്ചത്.
മൂന്നുപേർ ചേർന്നു കാറ്റഴിച്ചു വിട്ടതുകണ്ട നാട്ടുകാർ ചോദ്യം ചെയ്തതു വാക്കേറ്റത്തിനിടയാക്കി. വിവരം അറിഞ്ഞ് എസ്ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പൊലീസെത്തി. സംഭവത്തിൽ ഉൾപ്പെട്ട മമ്പാട് സ്വദേശിയായ യുവാവിനെ സമീപസ്ഥലത്തുനിന്നു പിടികിട്ടി. നാട്ടുകാർ സൈക്കിൾപമ്പ് എത്തിച്ച് കാറ്റു നിറയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു. തുടർന്നു യുവാവിനോട് കാറ്റു നിറയ്ക്കാൻ ആവശ്യപ്പെട്ടു. പൊലീസ് ഇടപെട്ട് ടയർകടയിൽനിന്നു പമ്പെത്തിച്ച് മറ്റു ടയറുകളിലും കാറ്റു നിറച്ചു.
ഇതിനിടെ രണ്ടാമത്തെയാൾപിടിയിലായി. ഇരുവർക്കുമെതിരെ കേസെടുത്ത് പിഴചുമത്തി. രേഖകൾ ഹാജരാക്കുംവരെ ഓട്ടോറിക്ഷ ഓടിക്കുന്നതും വിലക്കി. മൂന്നാമനെ കണ്ടെത്താൻ ശ്രമം തുടരുന്നു.