പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടുത്ത ശനിയാഴ്ച മുതൽ വൈകിട്ടും ഡോക്ടർമാരുടേയും ജീവനക്കാരുടേയും സേവനം ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടിൽ നിന്ന് വൈകിട്ട് ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും ഒരു ഡോക്ടറുടേയും പാരമെഡിക്കൽ ജീവനക്കാരന്റേയും സേവനം ഉറപ്പാക്കാനാണ് നടപടി. കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ രണ്ട് ഡോക്ടർമാരേയും രണ്ട് പാരാമെഡിക്കൽ സ്റ്റാഫിനേയും കൂടി നിയമിക്കാനും ധാരണയായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ തന്നെ മുഖാമുഖം നടത്തി അടുത്ത ദിവസം തന്നെ നിയമനം നടത്തും. ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കുന്നതിനുളള തുക തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിൽ നിന്ന് ചെലവഴിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
പലയിടങ്ങളിലായി കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കാണ് കൊതുകു വ്യാപനത്തിനും അതുവഴി പകർച്ചവ്യാധികൾ പടരാനുമുളള കാരണമെന്നാണ് വിലയിരുത്തൽ. അടുത്ത നാലു മാസത്തിനകം മലപ്പുറം പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ജില്ലയായി മാറും.
മാലിന്യസംസ്കരണത്തിന് സ്വന്തം സംവിധാനമില്ലാത്ത സ്ഥാപനങ്ങൾക്ക് വരും വർഷം മുതൽ പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു.