വയനാട് പനമരത്ത് പൂട്ടിയ ബവ്റിജസ് ഔട്ട്‍ലെറ്റ് മാനന്തവാടി നഗരസഭയിലെ ജനവാസമേഖലയിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ രാപ്പകൽ സമരം. മാനന്തവാടിയിലെ ഔട്ട്്ലെറ്റിൽനിന്ന് അഞ്ചുകിലോമീറ്റർ മാറി പെരുവകയില്‍ രണ്ടാമത്തെ മദ്യശാല സ്ഥാപിക്കാനാണ് ബവ്റിജസ് കോർപ്പറേഷന്‍റെ നീക്കം.
സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ജനകീയ സമിതിയാണ് മദ്യശാലയ്ക്കെതിരെ രാപ്പകൽ സമരം ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് പനമരത്തുണ്ടായിരുന്ന മദ്യശാലയ്ക്ക് പൂട്ട് വീഴുകയായിരുന്നു. തുടർന്നാണ് പുതിയ കെട്ടിടം തേടി അധികൃതർ മാനന്തവാടി നഗരസഭയിലെത്തിയത്. ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അഗതിമന്ദിരം ഉൾപ്പടെ നിരവധി സ്ഥാപനങ്ങളോട് ചേർന്നാണ് നിർദിഷ്ട മദ്യശാലയുടെ കെട്ടിടം സ്ഥിതിചെയ്യുന്നത്.
മഴക്കാലത്ത് പുഴ കരകവിഞ്ഞ് ഒഴുകുന്ന സ്ഥലം കൂടിയാണ് പെരുവക. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. മദ്യശാല പെരുവകയിൽ സ്ഥാപിക്കില്ലെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. യുഡിഎഫും, മാനന്തവാടിയിലെ മദ്യശാലയ്ക്കെതിരെ സമരം ചെയ്യുന്ന ആദിവാസി വീട്ടമ്മമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.