ജനവാസമേഖലയോടു ചേർന്നുളള വ്യവസായ സ്ഥാപനങ്ങൾ കൊതുകുവളർത്തൽ കേന്ദ്രങ്ങളായി. പാലക്കാട് ഷൊർണൂരിലെ സിഡ്കോ വ്യവസായ പാർക്കിലുളള സ്ഥാപനങ്ങളാണ് നാട്ടുകാർക്ക് രോഗം നൽകുന്നത്. വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കളാണ് രോഗംവരുത്തുന്നത്.
ഡെങ്കിപ്പനി പ്രതിരോധത്തിനുളള മാർഗം മുഖ്യമന്ത്രിയും ആരോഗ്യന്ത്രിയും വാതോരാതെ പറഞ്ഞിട്ടും നാട്ടുനടപ്പാവുന്നില്ല. സർക്കാർ സംവിധാനത്തിലുളള സിഡ്്കോയുടെ വ്യവസായ പാർക്കിലെ കാഴ്ചയാണിത്. സ്വകാര്യകമ്പനി വർഷങ്ങളായി ശേഖരിച്ചിട്ടിരിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കൾ കൊതുകുവളർത്തലിന് ഏറെ പ്രയോജനപ്പെട്ടു. മേൽക്കൂരയില്ലാത്തതിനാൽ വിവിധങ്ങളായ പ്ളാസ്റ്റിക് ബാരലുകളിൽ മഴവെളളം നിറഞ്ഞ് കൊതുകു വളരുന്നു.
മേൽക്കൂരയില്ലാതെ സ്ഥാപനം പ്രവർത്തിക്കരുതെന്ന് മലിനീകരണനിയന്ത്രണബോർഡ് നിർദേശം നൽകിയതാണ്. പക്ഷേ ആര് നടപ്പിലാക്കും. ഷൊർണൂർ നഗരസഭയും ഇടപെടുന്നില്ല. ഉപയോഗശൂന്യമായ പ്ളാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് പൊടിച്ച് വൻകിട കമ്പനികൾക്കു നൽകുന്ന സ്ഥാപനം വർഷങ്ങളായി പ്ളാസ്റ്റിക് വസ്തുക്കൾ കൂട്ടിയിടുന്നതാണ് പരാതിക്ക് അടിസ്ഥാനം.