പനി പടരുമ്പോഴും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വാടകക്കെട്ടിടങ്ങളും പൂട്ടാൻ മലപ്പുറത്ത് സബ് ജഡ്ജിയുടെ നേതൃത്വത്തിൽ നടപടി. വീഴ്ച കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കിടെ അപ്പപ്പോൾ പിഴ ചുമത്തുന്നുണ്ട്. മോങ്ങം ടൗണിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ക്യാംപാണിത്. തൊഴുത്തു പോലെ താമസിക്കുന്ന മുറികളിൽ ദിവസവാടകക്കാണ് തൊഴിലാളികൾ പാർക്കുന്നത്. പ്രദേശത്തെ അംഗൻവാടിയും ഇതേ കെട്ടിടത്തിലാണ്. ആവശ്യത്തിന് ശുചിമുറികൾ പോലുമില്ല. മലിനജലം ഒഴുകുന്നത് ജനവാസകേന്ദ്രത്തിലേക്ക്. മുപ്പതിലേറെ പേർ ദിവസവും താസമിക്കുന്ന വാടകക്കെട്ടിടം അടച്ചു പൂട്ടാനാണ് ലീഗൽ സർവീസ് അതോറിറ്റിയുടെ ചുമതലയുളള സബ് ജഡ്ജിയുടെ നിർദേശം.
ഈച്ച നിറഞ്ഞ പാത്രത്തിൽ വച്ച് ഈത്തപ്പഴം വിറ്റ മോങ്ങത്തെ കടയുമക്ക് അയ്യായിരം രൂപ പിഴയിട്ടു. മൊറയൂർ ടൗണിൽ വൃത്തിഹീനമായി മൽസ്യം വിറ്റ സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകി. ആരോഗ്യ ഉദ്യോഗസ്ഥരുടെ പരിസര ശുചീകരണ യജ്ഞത്തിൽ സഹകരിക്കാത്തവർക്ക് മുന്നറിയിപ്പുമായാണ് ലീഗൽ സർവീസ് അതോറിറ്റിയും പൊലീസുമെല്ലാം സജീവമായി എത്തിയത്. വരും ദിവസങ്ങളിലും വീഴ്ച വരുത്തുന്നവർക്കെതിരെയുളള നിയമനടപടി തുടരാനാണ് തീരുമാനം.