പനിക്കാലത്തും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് തൃശൂരിലെ സർക്കാർ ആശുപത്രികൾക്ക് തിരിച്ചടിയാകുന്നു. പനി ബാധിതരെ ചികിത്സിക്കാൻ ജനറൽ ആശുപത്രിയിലുളളത് ഒരേ ഒരു ഡോക്ടർ. മെഡിക്കൽ കോളജിൽ ആവശ്യത്തിന്റെ പകുതി പോലും ഡോക്ടർമാരില്ല. പനി വാർഡും ഡെങ്കികോർണറുമൊക്കെയുണ്ട്.
രോഗികളുടെ എണ്ണവും കൂടിക്കൂടി വരുന്നു. പക്ഷെ ചികിത്സിക്കാൻ മാത്രം ജീവനക്കാരില്ലെന്നതാണ് തൃശൂരിലെ അവസ്ഥ. ശരാശരി മുന്നൂറ് പേരാണ് പനി പിടിച്ച് ജനറൽ ആശുപത്രിയിലെത്തുന്നത്. ഇവരെ നോക്കേണ്ട മെഡിക്കൽ വിഭാഗത്തിലാകെയുള്ളത് ഒരേയൊരു ഡോക്ടർ. നാല് പേരുടെ കസേര വർഷങ്ങളായി ശൂന്യം. മെഡിക്കൽ കോളജിൽ പനി വാർഡ് നിറഞ്ഞ് രോഗികൾ നിലത്ത് കിടക്കേണ്ട അവസ്ഥയായി. ഇവിടെയും പനിക്കാരെ ചികിത്സിക്കുന്ന വിഭാഗത്തിൽ പന്ത്രണ്ട് ഡോക്ടർമാരുടെ ഒഴിവുണ്ട്. ഒരിക്കലും നികത്താത്ത ഈ ഒഴിവുകൾ തരണം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് ആശുപത്രി അധികൃതർ.
നഴ്സുമാരിലും ഇതിന്റെ ഇരട്ടിയിലേറെ കുറവുണ്ട്. ഒ.പിയിലെത്തുന്ന രോഗികൾക്ക് ചികിത്സ വൈകുന്നതും കിടത്തി ചികിത്സ താളം തെറ്റുന്നതുമാണ് ജീവനക്കാരില്ലായമ മൂലം രോഗികളനുഭവിക്കുന്ന ദുരിതം. ജനറൽ ആശുപത്രിയിലടക്കം കിടത്തി ചികിത്സക്ക് ഉൾക്കൊള്ളാവുന്ന രോഗികളുടെയെണ്ണം പരമാവധിയായി. എന്നാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പനി നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ.