പ്രതിരോധ കുത്തിവയ്പിൽ മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സ്കൂൾ വിദ്യാർഥികളുമായി കൈകോർത്ത് പദ്ധതി തയാറാക്കുന്നു. സർക്കാർ തലത്തിൽ ആവുന്നതെല്ലാം ചെയ്തിട്ടും ഇരുപത് ശതമാനത്തിലധികം കുട്ടികൾ പ്രതിരോധ കുത്തിവയ്പെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവയ്പിന്റെ പ്രധാന്യം വിദ്യാർഥികൾ തന്നെ പഠിപ്പിക്കും വിധത്തിലാണ് പദ്ധതി തയാറാക്കുന്നത്. ഒരോ ക്ലാസിലും കുട്ടികൾ തന്നെ ക്ലാസെടുക്കും. പ്രതിരോധ കുത്തിവയ്പെടുക്കാതെ ഡിഫ്തീരിയയും മറ്റു രോഗങ്ങളും ബാധിച്ച് കുട്ടികൾ മരണത്തിന് കീഴടങ്ങുന്ന സ്ഥിതി നാട്ടുകാരെ ബോധ്യപ്പെടുത്താൻ ജില്ലയിലെ സ്കൂള്‍ വിദ്യാർഥികളെല്ലാം രംഗത്തിറങ്ങും. ആരോഗ്യവകുപ്പാണ് യജ്ഞത്തിന് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ വർഷം ഡിഫ്തീരിയ ബാധിച്ച് മൂന്നു കുട്ടികൾ മരിച്ചതിന് പിന്നാലെ ജില്ലയിലെ പ്രതിരോധകുത്തിവയ്്പ് ഊർജിതമാക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ചില സംഘടനകള്‍ എതിർപ്പുമായി രംഗത്തെത്തിയതും കുത്തിവയ്പിനെ ദോഷകരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾ പ്രതിരോധ യജ്ഞം ഏറ്റെടുക്കാൻ തീരുമാനിച്ചത്.