പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ അടിസ്ഥാനസൗകര്യവികസനത്തിന് നടപടി. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാഭരണകൂടം കോളനിയിൽ നടത്തിയ അദാലത്തിലാണ് തീരുമാനം. ഒരു മാസത്തിനുളളിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകും. ജാതിവിവേചനം നേരിടുന്നതായി പരാതി ഉയർന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നടത്തിയ അദാലത്തിൽ 248 പരാതികളാണ് ലഭിച്ചത്. എറ്റവും കൂടുതൽ പഞ്ചായത്ത് , റവന്യൂ വിഭാഗത്തിന്. വീട് , കുടിവെളളം , റേഷൻ കാർഡ് , ശുചിമുറി , തെരുവ് വിളക്ക് , ശ്മശാനം തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളാണ് കോളനിക്കാർ ഉന്നയിച്ചത്.
ജലസേചനവകുപ്പ് എല്ലാ വീടുകളിലേക്കും കുടിവെളളം എത്തിക്കുന്ന പദ്ധതി തയ്യാറാക്കും. പതിനഞ്ചുദിവസത്തിനകം പരാതികളിൽ തീർപ്പുണ്ടാക്കാനും ഒരു മാസത്തിനുളളിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകാനുമാണ് തീരുമാനം. അതേസമയം ജാതിവിവേചനം ഉണ്ടെന്ന് പരാതിപ്പെട്ട പിന്നാക്കവിഭാഗക്കാരിൽ ഒരുവിഭാഗം അദാലത്തിൽ പങ്കെടുത്തില്ല. കലക്ടർ നേരിൽകണ്ട് പിന്നീട് പരാതികൾ സ്വീകരിച്ചു. ജില്ലയിൽ 23 ന് പട്ടികജാതിവർഗ കമ്മിഷനും കോളനിയിൽ അദാലത്ത് നടത്തും.