കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജംക്ഷനിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതു പേർക്കു പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചത്തിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം എടവണ്ണപാറയിൽ നിന്ന് കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ടയാട് ജംക്ഷനിൽ സിഗ്നൽ മറികടക്കാൻ പാഞ്ഞു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട് ഡിവൈഡറിൽ കയറിയ ബസ് തൊട്ടടുത്ത റോഡിലേക്ക് കടന്ന് മരത്തിൽ ഇടിച്ചാണ് മറിഞ്ഞത്. ബസിൽ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ടു പേരുടെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊണ്ടയാട് ജംക്ഷനിൽ അപകടം തുടർക്കഥയാണ്. പാലത്തിന്റെ പണി നടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിയാറില്ല. ഈ കുരുക്ക് ഒഴിവാക്കാൻ പാഞ്ഞു വന്നതാണ് അപകടത്തിന് കാരണം. വിവരമറിഞ്ഞ ഉടനെ, ഫയർഫോഴ്സും ട്രാഫിക് പൊലീസും പാഞ്ഞെത്തി. അപകടത്തെ തുടർന്ന്, കോഴിക്കോട്.മെഡിക്കൽ കോളജ് റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.