കോഴിക്കോട് ജില്ലയിൽ ശമനമില്ലാതെ പനി പടരുന്നു. മൂന്ന് പേർക്ക് ഡെങ്കിപ്പനിയും, ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 105പേർ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസതേടി. ജില്ലയിൽ ഇതുവരെ 16 പേരേയാണ് പനി കൊണ്ടുപോയത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴാണ് മരണനിരക്കും , പനിബാധിതരുടെ എണ്ണവും ഉയരുന്നത്. കോഴിക്കോട് ജില്ലയിലെ മാത്രം അസ്ഥയല്ല ഇതെന്ന് പറഞ്ഞാണ് ആരോഗ്യവകുപ്പ് ഡയറക്ടർ തന്നെ പ്രശ്നത്തിൽ നിന്ന് തലയൂരിയത്.
പനി പടർന്നുപിടിച്ച കൂരാച്ചുണ്ടിലെ കല്ലാനോടാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊയിലാണ്ടി, കാക്കൂർ,തമരശേരി എന്നിവിടങ്ങളിൽ ഡെങ്കിയും സ്ഥിരീകരിച്ചു. ദിവസേന ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്കായി ചികിൽസ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിയുൾപ്പെടെയുള്ള പകർച്ചപനികൾ മലയോര മേഖലകളിൽ വ്യാപിക്കുമ്പോൾ വൈറൽ പനിയാണ് നഗരത്തിൽ പടരുന്നത്.