കോഴിക്കോട് കോർപറേഷൻ മാലിന്യ സംസ്കരണത്തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി. സമരക്കാരുടെ ആവശ്യങ്ങൾ കോർപറേഷൻ ഭരണസമിതി ഭാഗികമായി അംഗീകരിച്ചതോടെയാണ് നാലുദിവസം നീണ്ടസമരം അവസാനിച്ചത്.
കുടുംബശ്രീയിൽ നിന്ന് കരാര്‍ തൊഴിലാളികളായി മാലിന്യനീക്കത്തിൽ പങ്കാളികളാകുന്നവരെ കോര്‍പറേഷന്‍റെ താല്‍കാലിക ജീവനക്കാരാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ കോർപറേഷന് തനിച്ച് തീരുമാനം എടുക്കാനാവില്ലെന്ന നിലപാട് തന്നെ മേയർ ചർച്ചയിൽ ആവർത്തിച്ചു. ഇതോടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ യോഗത്തിൽ ധാരണയായി. തൊഴിലാളികൾക്കുള്ള മഴക്കാലസുരക്ഷാ ഉപകരണങ്ങൾ ആഗസ്റ്റ് 15ന് അകം ലഭ്യമാക്കാൻ തീരുമാനിച്ചു.
സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നതോടെ നഗരത്തിൽ മാലിന്യം കുന്നുകൂടുന്ന അവസ്ഥയിലായിരുന്നു. കോർപറേഷന്റെ സ്ഥിരം തൊഴിലാളികളെ മാത്രം ആശ്രയിച്ച് മാലിന്യനീക്കം നടക്കില്ലെന്ന തിരിച്ചറിവാണ് സമരം ഉടൻ അവസാനിപ്പിക്കാൻ കോർപറേഷനെ പ്രേരിപ്പിച്ചത്.
ചർച്ചയിലെ തീരുമാനം മേയർ നേരിട്ട് സമരപ്പന്തലിലെത്തി തൊഴിലാളികളെ അറിയിച്ചു. കോർപറേഷൻ പരിധിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന 350 ഒാളം തൊഴിലാളികളായിരുന്നു സമരത്തിലണ്ടായിരുന്നത്.