സ്കൂൾ സമയത്ത് സർവ്വീസ് നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടിയ്ക്കൊരുങ്ങി കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്ത്. സർവകക്ഷിയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കഴിഞ്ഞദിവസം കോഴിക്കോട് മുക്കത്ത് ടിപ്പറിടിച്ച് അമ്മയും മകളും മരിച്ചതോടെയാണ് ടിപ്പറുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ പഞ്ചായത്ത് തീരുമാനിച്ചത്. സകുൾ സമയത്ത് ടിപ്പർ സർവ്വീസ് പൂർണമായി നിരോധിക്കും. നിയമം ലംഘിച്ച് സർവ്വീസ് നടത്തിയാൽ കർശന നടപടിയുണ്ടാകും.
ടിപ്പറുകൾ പ്രധാനപാതയിലൂടെ മാത്രം സർവ്വീസ് നടത്തണമന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. എല്ലാ മൂന്ന് മാസം കൂടുമ്പോഴും
മോട്ടോർ വെഹിക്കിൾ ഇൻപെക്ടെർമാരുടെ നേതൃത്വത്തിൽ ടിപ്പർ ഡ്രൈവർമാർക്ക് ക്ലാസുകൾ നൽകാനും യോഗത്തിൽ തീരുമാനിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ടിപ്പർലോറി ഉടമകളും, ഡ്രൈവർമാരും പങ്കെടുത്തു.