കാലവർഷം കുറഞ്ഞതോടെ ആശങ്കയിലായി വയനാട്ടിലെ കർഷകർ. നാൽപ്പത്തിയൊന്ന് ശതമാനം മഴക്കുറവാണ് ഈമാസംമാത്രം ജില്ലയിലുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ജില്ലയാണ് വയനാട്. പക്ഷേ ഏറ്റെവും കുറവ് മഴ ലഭിക്കുന്ന ജില്ലയായി വയനാട് മാറിയിരിക്കുന്നു. മഴയായി പെയ്തിറങ്ങാൻ മടിച്ചുനിൽക്കുന്ന കാർമേഘങ്ങൾ. വയനാട്ടുകാരുടെ കാലവർഷപ്രതീക്ഷയെ തകർക്കുന്ന തെളിഞ്ഞ അന്തരീക്ഷമാണ് എങ്ങും. കഴിഞ്ഞവർഷവും കാലവർഷം കാര്യമായി ലഭിച്ചില്ല. വേനൽ മഴയാണ് അൽപമെങ്കിലും ആശ്വാസം നൽകിയത്. ജലാശയങ്ങളിലൊന്നുംതന്നെ ജലനിരപ്പ് ഉയർന്നിട്ടില്ല. കൃഷികളും പ്രതിസന്ധിയിലായി.
ചിലയിടങ്ങളിൽ കുടിവെള്ള പ്രശ്നവും നിലനിൽക്കുന്നു. പൊതുകിണറുകളെയും ശുദ്ധജലപദ്ധതികളെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. മഴക്കുറവ് ജില്ലയുടെ സാമ്പത്തിക മേഖലയെതന്നെ കാര്യമായി ബാധിക്കും. വയനാടിന് പുറമെ ഇടുക്കിയിലും മലപ്പുറത്തുമാണ് മഴക്കുറവ് ഉണ്ടായിരിക്കുന്നത്.