ഏഴു പനിമരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് കൂരാച്ചുണ്ടിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അധിക ഡോക്ടറെ അനുവദിച്ചത് ഒരു ദിവസത്തേക്ക് മാത്രം. രക്തപരിശോധനയ്ക്കു പോലും മതിയായ സൗകര്യങ്ങൾ ഇല്ലാതിരുന്ന ഇവിടെ മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് ബ്ലഡ് അനലൈസർ സ്ഥാപിച്ചു.
ആരോഗ്യവകുപ്പിന്റെ പട്ടികയിൽ ഇവിടെയുള്ളത് മൂന്നു ഡോക്ടർമാർ. പക്ഷേ ഡ്യൂട്ടിയിൽ രണ്ടുപേർ. ഒരാൾ പ്രസവാവധിയിലാണ്. രണ്ടുപേരെക്കൊണ്ട് തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ പേരാമ്പ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു ഡോക്ടറെ അധികം അനുവദിച്ചു. വെറും ഒരു ദിവസത്തേയ്ക്ക് മാത്രം. ഈ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സാധാരണ ദിവസം 50 മുതൽ 60 പേർ വരെയാണ് ഒപിയിൽ എത്തിയിരുന്നത്. എന്നാൽ വൈറൽ പനിയും ഡങ്കിപ്പനിയും പടർന്നു പിടിക്കാൻ തുടങ്ങിയതോടെ ദിവസം 300 ഒപിവരെയായി.
ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരും, നഴ്സുമാരും ഇല്ലാതായതോടെ പനിബാധിച്ചെത്തുന്നവർ മണിക്കൂറുകളോളം കാത്തിരുന്ന് തളരുകയാണ്.
ഇരുപത് രോഗികളെ നിരീക്ഷണത്തിനായി കിടത്താനുള്ള സംവിധാനം ഇവിടുണ്ട്. പക്ഷേ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭിക്കാത്തതുകൊണ്ട് കിടത്തി ചികിൽസയില്ല.