മലപ്പുറം ജില്ലയിൽ പടരുന്ന ഡെങ്കിപ്പനി, എച്ച് വണ്‍എൻവണ്‍ ഭീഷണിയെ പ്രതിരോധിക്കാൻ ജനകീയ സഹകരണത്തോടെ കർമപദ്ധതി ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ്. 25 വീടുകൾ നിരീക്ഷിക്കാന്‍ ഒരു വോളണ്ടിയറെ വീതം ചുമതലപ്പെടുത്തി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതപ്പെടുത്താനാണ് തീരുമാനം.
ഡെങ്കിപ്പനിയും എച്ച് വൺ എൻ വണ്ണും തടയാൻ ആരോഗ്യ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന കർമസേന ജില്ലയിലെങ്ങും പ്രവര്‍ത്തനം സജീവമാക്കി. ഒാരോ വീട്ടിലും ദിവസവുമെത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കർമസേന നിർവഹിക്കും. ഡെങ്കിപ്പനി രോഗികളുടെ എണ്ണം ദിവസവും വർധിക്കുന്നുണ്ടെങ്കിലും കൊതുകു പ്രതിരോധം ശക്തമാക്കുന്നതോടെ നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. വായുവിലൂടെ പകരുന്ന എച്ച്.വൺ എൻ വൺ തടയാൻ ബോധവൽക്കരണ മാർഗങ്ങൾ സജീവമാക്കി. മിക്ക സർക്കാർ ആശുപത്രികളിലും പ്രത്യേക പനി വാർഡുകൾ ആരംഭിച്ചിട്ടുണ്ട്.