നോമ്പുകാലമായതോടെ എവിടെ നോക്കിയാലും തൊപ്പികളും തൊപ്പിയിട്ടവരുമാണ്. തൊപ്പി തന്നെയാണ് നോമ്പുകാലത്ത് താരം. പള്ളികളിലും റോഡിലും ജോലിസ്ഥലത്തുമെല്ലാം വ്രതശുദ്ധിയുടെ തൊപ്പികളണിഞ്ഞവർ. ന്യൂജെൻ പോലും കഠിന വ്രതം തുടങ്ങിയാൽ പിന്നെ തല മറയ്ക്കാതെ പുറത്തിറങ്ങില്ല. അതിനൊരു കാരണമുണ്ട്.
കോട്ടൺ തൊപ്പികൾക്കാണ് ആവശ്യക്കാരേറെ. കട്ടിയുള്ള ഒമാനി, ഇത്തിരി ഗൗരവം കൂടുതലുള്ള ജിന്നതൊപ്പി, അലങ്കാരപ്പണികളോടെ വെൽവെറ്റിൽ നെയ്ത സൂഫിത്തൊപ്പി അങ്ങനെ പലതുണ്ട്. മുപ്പത് മുതൽ 600 രൂപ വരെ വിലയുള്ളവ. മുഴുവനായും കൈകൊണ്ട് നെയ്തെടുക്കുന്ന കാസർകോട്ടുകാരുടെ തളങ്കര തൊപ്പിയ്ക്ക് ആയിരത്തിനുമേലാണ് വില. റമദാനിലെ സുന്നത്തായ ശിരോവസ്ത്രത്തിന് വിശ്വാസികളുടെ മനസിൽ തന്നെയാണ് സ്ഥാനം.