കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ മിക്ക കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ തന്നെയാണ് പകർച്ചപ്പനി തകർത്തത്. പനിമാറിയവരെ സന്ധിവേദന തളർത്തുന്നു. രോഗം പിടിപെട്ടാൽ ചികിത്സയ്ക്കു കുറഞ്ഞത് അരലക്ഷം രൂപയെങ്കിലും ചെലവാകും.
വട്ടച്ചിറ ഒറ്റപ്ലാക്കൽപ്രകാശിന്റെ ഭാര്യ സാലിക്കാണ് പഞ്ചായത്തിൽ ഈ വർഷം ആദ്യം ഡെങ്കി പിടിപെട്ടത്. കഴിഞ്ഞ മാർച്ച് 11നാണു രോഗം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവർക്കും ഡെങ്കിപിടിപെട്ടു. പ്രകാശിന്റെ അച്ഛൻ മൈക്കിൾ പനിബാധിച്ച് മരിക്കുകയും ചെയ്തു. മരിച്ച മൈക്കിൾ ഉൾപ്പെടെ കുടുംബത്തിലെ 5 പേർക്ക് ചികിൽസാചെലവ് ഇനത്തിൽ ചെലവായത് 3 ലക്ഷം രൂപ.
വട്ടച്ചിറ, മണ്ണുപ്പൊയിൽ, പൊന്നുണ്ടമല , എരപ്പാംതോട്, അത്തിതോട്, കക്കയം, കല്ലാനോട് വാർഡുകളിലെ 90ശതമാനം കുടുംബങ്ങളും വൈറൽ പനിയുടെയോ ഡെങ്കിപ്പനിയുടെയോ പിടിയിലമർന്നവരാണ്. അടിയന്തരസാഹചര്യം കണക്കിലെടുത്തു പഞ്ചായത്ത് വട്ടച്ചിറ, പൊന്നുണ്ടമല എന്നിവിടങ്ങളിൽ ഫോഗിങ് നടത്തി. വീടുകളിൽ പുകയ്ക്കുന്നതിന് ആയൂർവേദ ചൂർണം നൽകി ഇവിടെ തീർന്നു പ്രതിരോധ നടപടകൾ. രോഗബാധ നാടിനെ പട്ടിണിയിലേക്കു കൂടി എത്തിച്ചിരിക്കുന്നു. സൗജന്യ റേഷൻ അനുവദിക്കണമെന്നും, ചികിൽസക്ക ് സർക്കാർ സഹായം വേണമെന്നുമാണ് നാട്ടുകാരടെ നിവേദനം.