അടച്ചുപൂട്ടിയ കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉടൻ തുറക്കണമെന്ന് വ്യവസായ ട്രൈബ്യൂണൽ. തൊഴിലാളികളുടെ ആനുകൂല്യം മുൻകാല പ്രാബല്യത്തോെട നൽകണമെന്നും കോടതി ഉത്തരവിട്ടു. ഏഴ് വർഷം നീണ്ട കേസിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന വിധി.
2009 ൽ നഷ്ടക്കച്ചവടം പറഞ്ഞാണ് മാനേജ്മെന്റ് നെയ്ത്താഫാക്ടറി അടച്ചത്. നിയമവിരുദ്ധമായാണ് കമ്പനി പൂട്ടിയെതെന്നാരോപിച്ച് തൊഴിലാളി സംഘടനകൾ രംഗത്തുവരികയും കോടതിയെ സമീപിക്കുകയുമായിരുന്നു. എ.ഐ.ടി.യു.സിയും ബി.എം.എസും നൽകിയ ഹർജിയിലാണ് കോഴിക്കോട്ടെ വ്യവസായ ട്രൈബ്യൂണൽ ുത്തരവിട്ടത്. ഫാക്ടറി പൂട്ടിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി തുറന്നുപ്രവർത്തിക്കാൻ ഉത്തരവിടുകയായിരുന്നു
107 തൊഴിലാളികൾക്കാണ് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ നൽകേണ്ടത്. 287 പേരുണ്ടായിരുന്ന ഫാക്ടറിയിൽനിന്ന് പകുതിയലധികം പേർ ആനുകൂല്യങ്ങൾ കൈപ്പറ്റി പിരിഞ്ഞുപോയിരുന്നു. കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കവും പൈതൃക സ്വത്തായി പ്രഖ്യാപിക്കണമെന്ന ആർക്കിയോളജിക്കല്‍ സർവ്വെയുടെ റിപ്പോർട്ടും നിലനിൽക്കെയാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്