വയനാട്ടിൽ പനി വ്യാപിക്കുന്നത് തടയാൻ വീടുകൾ കയറി ബോധവൽക്കരണവും സർവേയും നടത്തി ആരോഗ്യവകുപ്പ്. എച്ച്്വൺ എൻവൺ, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ വർധിച്ചതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യവകുപ്പ് ജീവനക്കാർ നേരിട്ടെത്തിയാണ് പനികണക്ക് ശേഖരിക്കുന്നത്. രോഗലക്ഷ്ണം കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യും. മഞ്ഞപ്പിത്തം ബാധിച്ച് ആറുപേരും, ഡിഫ്തീരിയമൂലം ഒരാളുമാണ് ജില്ലയിൽ ഈവർഷം മരിച്ചത്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചു. ഈ മാസംമാത്രം 6285 ആളുകൾ പനിക്ക് ചികിൽസതേടി. കഴിഞ്ഞവർഷം രണ്ടുപേർക്ക് സ്ഥിരീകരിച്ച എച്ച്്വൺ എൻവൺ ഇത്തവണ ഏൺപത്തിയാറ് പേരിലാണ് കണ്ടെത്തിയത്. ഏൺപത്തിനാല് പേർക്ക് ഡെങ്കിപ്പനിയും പത്ത് ആളുകൾക്ക് ഡിഫ്തീരിയയും ബാധിച്ചു. നാന്നൂറ്റിയൊന്ന് പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി.
ഗുരുതരമല്ലാത്ത മഞ്ഞപ്പിത്തം ബാധിച്ചിട്ടും രോഗികൾ മരിക്കാനിടയായ സാഹചര്യം ആരോഗ്യവകുപ്പിന്റെ പ്രത്യേകസമിതി അന്വേഷിക്കുന്നുണ്ട്. ചികിൽസ നടത്തുന്നതിൽ രോഗികൾ കാണിച്ച അലംഭാവമാണ് ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതെല്ലാം കണക്കിലെടുത്താണ് ബോധവൽക്കരണം ശക്തിപ്പെടുത്തിയത്.