ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ ജനങ്ങൾ വീടുപേക്ഷിച്ച് പോകുന്നു. പനിയെ പേടിച്ച് പഞ്ചായത്തിനു പുറത്തുള്ള ബന്ധു വീടുകളിലാണ് പലരും അഭയം തേടുന്നത്.
ഇത് കൂരാച്ചുണ്ട് വട്ടച്ചിറയിലെ ജസ്റ്റിൻ തോമസ്. ജസ്റ്റിന്റെ ഭാര്യ ടീമയും, മക്കളും കഴിഞ്ഞ 45 ദിവസമായി കട്ടിപ്പാറ പഞ്ചായത്തിലെ ഭാര്യവീട്ടിലാണ് താമസം. പകർച്ചപ്പനി പേടിച്ചാണ് രണ്ടുവയസുള്ള മകനും, അഞ്ചുമാസം പ്രായമുള്ള മകളും അടങ്ങിയ കുടുംബത്തെ മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
പടർന്നു പിടിക്കുന്ന പനി ജസ്റ്റിനേയും വിട്ടില്ല. ആറുദിവസം പനിച്ചുകിടന്നു.അരീക്കൽ വീടിന്റെ മാത്രം അവസ്ഥയല്ല. ജസ്റ്റിന്റെ അയൽപക്കമായ കുന്നേലിലെ മേഴ്സിയുടെ വീട്ടിൽ ഇപ്പോൾ ആകെയുള്ളത് മേഴ്സിയും, അമ്മയും മാത്രം. മകനും കൊച്ചുമക്കളുമെല്ലാം പനിപ്പേടിയിൽ വയനാട്ടിലെ ഭാര്യവീട്ടിലേയ്ക്ക് മാറി.വീടിന് സമീപം ഉള്ള പലചരക്ക് കടയുപേക്ഷിച്ച് പോകാൻ കഴിയാത്തതുകൊണ്ടാണ് മേഴ്സി കൂരാച്ചുണ്ടിൽ തുടരുന്നത്.
സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പഞ്ചായത്ത് തന്നെ വിജനമാകുന്ന അവസ്ഥയിലേക്കാണു ഡെങ്കിപ്പനി രൂക്ഷമായി പടരുന്നത്.