മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൊടുംമഴയത്ത് കഴിയുന്നത് പാതി തകർന്നു വീണ കുടിലിൽ. മലപ്പുറം അമരമ്പലം അത്താണിക്കലിലാണ് സംഭവം. പുതുതായി കിട്ടിയ റേഷൻ കാർഡിലും യുവതിക്ക് സൗജന്യ അരിയില്ല.
ഇവർക്ക് കൂട്ടായി ഈ കുടിലിൽ ആരുമില്ല. ആകെയുളളത് പട്ടിണി മാത്രം. അടുത്തിടെ റേഷൻ കാർഡ് കിട്ടിയതോടെ അതുവരെ കിട്ടിക്കൊണ്ടിരുന്ന അരിയും മുടങ്ങി. സമ്പന്നരുടെ പട്ടികയിലാണിപ്പോള്‍ നിത്യരോഗിയായ ഈ നാൽപത്തിനാലുകാരി. അയക്കാർ ഒാരോ നേരവും ഭക്ഷണം നൽകിയില്ലെങ്കിൽ പട്ടിണിയിലാവും. പക്ഷെ ഒറ്റക്ക് പോയി പരാതി പറയാൻ പോലുമറിയില്ല. റേഷൻ മുൻഗണനാപട്ടിക തയാറാക്കിയവർ ഇവരുടെ വേദനയും പട്ടിണിയും പരിഗണിച്ചതേയില്ല.
അച്ഛനും സഹോദരനും മരിച്ചതോടെ അമ്മ മാധവിക്കൊപ്പം ചോക്കാട് ശാന്തിസദനത്തിലേക്ക് കുറച്ചു കാലത്തേക്ക് താമസം മാറ്റിയിരുന്നു. അമ്മ കൂടി മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട യുവതി സ്വന്തം വീട്ടിൽ തിരിച്ചെത്തി. മാറാല കൊണ്ടു മൂടിയ ഈ വീട്ടിൽ സർക്കാരിന്റേയും നാട്ടുകാരുടേയും കരുണയുണ്ടെങ്കിലേ ഇവർക്കിനി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവു.