മലയോരമേഖലക്കൊപ്പം പനിച്ചു വിറച്ച് മലപ്പുറത്തിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളും. തിരുരങ്ങാടിക്കടുത്ത കക്കാട് മാത്രം ഇരുനൂറ്റമ്പതിലേറെ പേരേയാണ് ഡെങ്കിപ്പനി ബാധിച്ചത്. സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ചികിൽസാ സൗകര്യവും ലഭ്യമല്ല.
പനിച്ചു വിറച്ചു വരുന്നവരാണ് ഇവിടെ കൂടി നിൽക്കുന്നവരിൽ ഭൂരിഭാഗവും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ഒന്നു കാണാൻ മണിക്കൂറുകളായി കാത്തിരുന്നു മടുത്തു. പനിയും ക്ഷീണവും കാരണം പലരും തളർന്നു വീഴുന്നുണ്ട്. പനിക്കാരുടെ എണ്ണം കൂടിയതോടെ പരിശോധിക്കാനാവാതെ പല രോഗികളും മടങ്ങിപ്പോവുകയാണ് പതിവ്.
കക്കാട് മേഖലയിൽ മാത്രം ഇരുനൂറ്റമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒരു വീട്ടിൽ തന്നെ നാലും അഞ്ചും പേർ പനിച്ച് കിടപ്പിലാണ്. പക്ഷെ ആരോഗ്യവകുപ്പിന്റെ പട്ടികയിൽ ജില്ലയിൽ തന്നെ ഇരുനൂറ്റി അൻപത് ഡെങ്കിപ്പനിക്കാരില്ല. കൊതുകുനിവാരണത്തിന് വേണ്ട മുൻകരുതൽ സ്വീകരിക്കാത്തതും ഡെങ്കപ്പനി പടർന്നു പിടിക്കാൻ കാരണമായിട്ടുണ്ട്.