പ്ലാച്ചിമടയിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ കണ്ടെത്താനായി നടത്തിയ അദാലത്തിൽ ലഭിച്ചത് ഇരുന്നൂനൂറിലധികം പരാതികള്‍. ജലചൂഷണം നടത്തിയ കോളക്കമ്പനി അടച്ചുപൂട്ടിയെങ്കിലും നഷ്ടപരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാര ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും.
പ്ലാച്ചിമടയിൽ ഉണ്ടായ ജലപരിസ്ഥിതി നഷ്ടങ്ങൾക്ക് കോക്ക കോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം തേടി സമരം തുടരുന്നതിനിടെയാണ് സർക്കാർ തലത്തിൽ അദാലത്ത് സംഘടിപ്പിച്ച്. പതിനാലു വിഭാഗങ്ങളിലായി 219 പരാതികളാണ് ലഭിച്ചത്. പട്ടയം , കുടിവെളളം എന്നീ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പരാതികളെത്തിയത് പഞ്ചായത്ത് ,റവന്യൂ വകുപ്പുകളിലേക്കാണ്. പരാതികൾക്ക് വേഗം തീർപ്പുകൽപ്പിക്കാനാണ് തീരുമാനം. പ്ളാച്ചിമടസമരസമിതിയും അദാലത്തിൽ പങ്കെടുത്ത് പരാതിയും ആവശ്യങ്ങളും ഉന്നയിച്ചു.
അദാലത്തിലെ റിപ്പോർട്ട് കലക്ടർ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. നാളെ പ്ളാച്ചിമട വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ ചേംബറിൽ മൂന്നുമണിക്ക് പ്രത്യേക യോഗം ചേരും. പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ 2011 ഫെബ്രുവരി 24 ന് സംസ്ഥാന നിയമസഭ ഏകണ്ഠമായി പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതെ മടങ്ങിയിരുന്നു. ഇൗ സാഹചര്യത്തിൽ പിഴവുകൾ തിരുത്തി പുതിയ ബിൽ തയ്യാറാക്കുന്നതിന്റെ സാധ്യതയും യോഗം ചർച്ച ചെയ്യും.