കോഴിക്കോട്ട് ഡെങ്കിപ്പനി നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. പനിബാധിത മേഖലകളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരെക്കൂടി വിന്യസിക്കും. രണ്ടാഴ്ചക്കിടെ ആറുപേർമരിച്ച കൂരാച്ചുണ്ട് മേഖലയിൽ ഇനിയുള്ള 20 ദിവസം ഡോക്ടര്‍മാര്‍ സൗജന്യസേവനത്തിനിറങ്ങും.
പനിബാധിതരെ ചികിൽസിക്കാൻ സർക്കാർ ആശുപത്രികളും ഡോക്ടർമാരും മതിയാവാതെ വന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളുടെ സഹായം ജില്ലാഭരണകൂടം തേടിയത്. ജില്ലയിലെ പ്രധാനപ്പെട്ട പത്ത് ആശുപത്രികളാണ് ആദ്യഘട്ടത്തിൽ സഹകരിക്കുന്നത്. ഇവിടുത്തെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം വിവിധമേഖലയിൽ ക്യാംപ് ചെയ്യും. സൗജന്യ മരുന്ന് വിതരണവും ഉറപ്പാക്കും.
സൗജന്യനിരക്കിൽ പരിശോധനകൾ നടത്താൻ ലാബ് അസോസിയേഷനുകളുമായി ചർച്ചനടത്തുന്നുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിലും ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കും. കോഴിക്കോടിന്റെ കുടിയേറ്റഗ്രാമമായ കൂരാച്ചുണ്ട് പഞ്ചായത്തിൽ പതിനായിരത്തോളംപേർക്കാണ് വൈറൽ പനിയോ ഡെങ്കിപ്പനിയോ ബാധിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങള്‍ പേരിന് മാത്രമായതാണ് പനിപടരാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി
തോടുകളും റബർ തോട്ടങ്ങളും ധാരാളമുള്ള കൂരാച്ചുണ്ടിൽ വെള്ളം കെട്ടിക്കിടന്നതാണ് രോഗംപടരാൻ കാരണമായത്. ഇതിനൊപ്പം നമ്പിക്കുളം മലയിലെ മാലിന്യങ്ങൾ ഒലിച്ചിറങ്ങിയെത്തുന്നതും ഈ പനികേന്ദ്രങ്ങളിലേക്കാണ്.