വനത്തിൽ കടന്ന പോത്തുകൾ മലയിടുക്കിലെ ഗർത്തത്തിൽ വീണ് ചത്തനിലയിൽ കണ്ടെത്തി. മായാറിലെ കർഷകരായ ഹംസ, ഹുസൈൻ എന്നിവരുടെ 76 പോത്തുകളും എരുമകളുമാണ് മുതുമല കടുവാ സങ്കേതത്തിലെ മായാർ താഴ്‌വരയിലെ ഗർത്തത്തിൽ വീണ് ചത്തനിലയിൽ കണ്ടെത്തിയത്. വനത്തിൽ കടന്ന പോത്തുകളെ വനപാലകർ മായാർ താഴ്‌വരയിലേക്ക് തുരത്തി വീഴ്ത്തിയതാണെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മസിനഗുഡി പൊലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.
25 ദിവസമായി കാണാതായ വളർത്തു മൃഗങ്ങൾക്കായി ഇവർ അന്വേഷണത്തിലായിരുന്നു വനത്തിൽ തിരയാൻ വനപാലകർ ആദ്യം അനുമതി നൽകിയില്ല. വനത്തിൽ കയറിയാൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. പിന്നീട് നിരന്തരമായ സമ്മർദത്തിന് ശേഷമാണ് അനുമതി നൽകിയത്. താഴ്‌വരയിലെ മരങ്ങളിൽ തൂങ്ങിയും പാറയിടുക്കിൽ വിണ് ചിതറിയും കാലുകൾ ഒടിഞ്ഞ് മരണാസന്നമായ നിലയിലുമായിരുന്നു മ്യഗങ്ങൾ. ചത്തമൃഗങ്ങളിൽ പകുതിയോളം എണ്ണത്തിനെ മാംസഭോജികൾ തിന്നു തീർത്തു.
മസിനഗുഡിയിലെ േമച്ചിൽ നിലങ്ങളിൽ നിന്നും പോത്തുകൾ ഇവിടെ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോത്തുകളുടെ കൂട്ടമരണത്തിൽ വനംവകുപ്പിന് ബന്ധമില്ലെന്നും മുതുമല കടുവാ സങ്കേതം ഫീൽഡ് ഡപ്യൂട്ടി ഡയറക്ടർ ശ്രീനിവാസറെഡ്ഡി പറഞ്ഞു.