ജമൈക്കൻ പെപ്പറെന്നറിയപ്പെടുന്ന സർവസുഗന്ധി കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷമായി ലാഭകരമായി കൃഷിചെയ്യുന്ന വയനാട്ടിലെ കർഷകനെ പരിചയപ്പെടാം. കൽപറ്റ കൊളവയൽ സ്വദേശിയായ ടി. ഡി. ജയന്തനാണ് സർവസുഗന്ധിയുടെ വിപണന സാധ്യത തിരിച്ചറിഞ്ഞ്. വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ
സർവസുഗന്ധിമരങ്ങൾ മാത്രം നട്ടുവളർത്തുന്ന സാധാരണക്കാരന് അത്ഭുതമായിരിക്കും ഈ കർഷകൻ. കാരണം ഇദേഹത്തിന്റെ കൃഷിയിടത്തിന് ചുറ്റും വളരുന്നത് സർവസുഗന്ധിയാണ്. കറിക്കൂട്ടുകളിലെ നിറസാന്നിധ്യമായ സർവസുഗന്ധി സുഗന്ധം മാത്രമല്ല, നല്ലവരുമാനവും തരുമെന്ന് ജയന്തൻ പറയുന്നു.
വർഷത്തിലൊരിക്കൽമാത്രം വിളവുലഭിക്കുന്ന സർവസുഗന്ധിയെ ഇതുവരെ ഒരുരോഗവും ബാധിച്ചിട്ടില്ല. മറ്റ് കൃഷികളെ അപേക്ഷിച്ച് ചിലവും തീരെക്കുറവാണ്. കായ മൂത്ത് കഴിയുമ്പോൾ പറിച്ചെടുത്ത് ഉണങ്ങിയാണ് വിൽക്കുന്നത്.
ഉണങ്ങിയ കായക്ക് ഗുണമേന്മയനുസരിച്ച് കിലോക്ക് 700 രൂപ മുതൽ 1200 രൂപവരെ ലഭിക്കും. വിദേശത്തും സ്വദേശത്തും ഒരുപോലെ ആവശ്യക്കാർ ഉണ്ടെന്നതാണ് സർവസുഗന്ധിയുടെ പ്രത്യേകത. ചെടികളിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നത് കൂടുതൽ പൂക്കളിടുന്നതിനും അതുവഴി ഫലം വർധിക്കുന്നതിനും സഹായിക്കും. നട്ട് അഞ്ചാംവർഷംമുതൽ വിളവെടുത്ത് തുടങ്ങാം.