പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ജാതിവിവേചനം ഏറ്റെടുത്ത് തമിഴ്സംഘടനകളും. അതിർത്തിയിൽ റോഡ് ഉപരോധം ഉൾപ്പെടെയുളള സമരപരിപാടികൾക്കെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോളനി സന്ദർശിക്കും. അംബേദ്കർ കോളനിയിലെ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദളിത് വിടുതലൈ കക്ഷി എന്ന സംഘടനയിലെ പ്രവർത്തകരാണ് ഗോവിന്ദാപുരത്തെത്തിയത്്. റോഡ് ഉപരോധിക്കാനും കോളനിയിലെത്താനുളള നീക്കവും പൊലീസ് തടഞ്ഞു.
കോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ നീക്കം ഇല്ലാത്തതിനാൽ സമരരീതികളിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കൂടുതൽ നേതാക്കളെ എത്തിച്ച് വിഷയം സജീവമാക്കും. നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോളനിയിലെത്തും. മുതലമട പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരെയാണ് ആരോപണങ്ങളെല്ലാം. രാഷ്ട്രീയതർക്കമാണ് ജാതിവിവേചനം എന്ന പരാതി ഉയരാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്.