മഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനായി പോകുന്നവർക്കും ഡെങ്കിപ്പനിയുമായി മടങ്ങാം. വീടുവീടാന്തരം കയറി കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യവകുപ്പിനും കർമസേനക്കും മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം ശുചീകരിക്കാനാവുന്നില്ല. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിന് സമീപത്തു നിന്നുളള കാഴ്ചയാണിത്. മുകളിലെ വാർഡുകളിലെ ശുചിമുറിയിൽ നിന്നുളള വെളളം താഴേക്ക് പരന്നൊഴുകി തുടങ്ങിയിട്ട് വർഷങ്ങളായി. വൈകുന്നേരമായാൽ കൊതുശല്ല്യം മൂലം രോഗികളും കൂട്ടിരുപ്പുകാരും വലയുകയാണ്. ശീതീകരിച്ച തീവ്രപരിചരണ വിഭാഗത്തില്‍ പോലും കൊതുകുണ്ട്.
ഒാപ്പറേഷൻ തീയറ്ററുകളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം കലർന്ന വെളളവും ഒാടയിൽ കെട്ടിക്കിടക്കുന്നുണ്ട്. രക്തബാങ്കിന്റെ പരിസരത്ത് കൊതുകു വളർത്തു കേന്ദ്രമായി പൊട്ടിയ പൈപ്പുകളും ഒാടകളും കാണാം. ഇവിടെയുളള സെപ്റ്റിക് ടാങ്കുകളും പൊട്ടിയൊലിക്കുന്ന നിലയിലാണ്. മഞ്ചേരി മെഡിക്കൽ കോളജാകെ പനിക്കാരെക്കൊണ്ട് നിറഞ്ഞ നിലയിലാണ്. അധികൃതർ മനസു വച്ചാൽ മതി. നിലവിലെ കൊതുകുശല്യം പരിഹരിക്കാൻ എളുപ്പത്തിൽ നടപടിയെടുക്കാം.