ഭക്ഷ്യസംസ്ക്കരണമേഖലയിൽ അത്യാധുനീക സൗകര്യങ്ങളോടെയുളള മെഗാ ഫുഡ്പാർക്ക് പാലക്കാട് കഞ്ചിക്കോട്ട് നിർമാണം തുടങ്ങി. പ്രധാനമന്ത്രിയുടെ മേയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ ഫുഡ് പാർക്കാണ് യാഥാർഥ്യമാകുന്നത്. കേന്ദ്രഭക്ഷ്യവ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു.
കാർഷികോൽപ്പാദനം കൂട്ടുന്നതിനൊപ്പം ധാന്യ നാണ്യ വിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുളള കേന്ദ്രമാണ് മെഗാഫുഡ്്പാർക്ക്. ഭക്ഷ്യ ഉൽപന്നങ്ങൾ പാഴാകുന്നത് തടയാനും സാധിക്കും. 79 ഏക്കറിലായി 120 കോടി രൂപയുടെ പദ്ധതിയിൽ അൻപതു യൂണിറ്റുകൾക്ക് കിൻഫ്ര പ്രവർത്തനസൗകര്യമൊരുക്കും. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രി - ഹർസിമ്രത് കൗർ ബാദലും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഫുഡ്് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
നിക്ഷേപത്തിനെത്തുന്ന ചെറുകിടക്കാർക്കും സംരംഭക സംഘങ്ങൾക്കും കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യൂണിറ്റ് , ക്ലസ്റ്റർ വിഭാഗങ്ങളിലായി മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ഇളവുകൾ അനുവദിക്കുക. കാർഷികവ്യവസായത്തിൽ ഉൗന്നിയുളള വികസനമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ. കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി , മന്ത്രി എ.സി.മൊയ്തീൻ, എംബി രാജേഷ് എംപി എന്നിവർ പങ്കെടുത്തു. 4500 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഫുഡ്്് പാർക്കിന്റെ നിർമാണ , നടത്തിപ്പ് ഏജൻസി കിൻഫ്രയാണ്.