ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ച വയനാട്ടിലെ കടമാൻ തോട്ടിലെ അണക്കെട്ട് നിർമാണ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പുൽപളളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചയ്ക്ക് പരിഹാരമായി കടമാൻ തോട് പദ്ധതി നടപ്പാക്കണമെന്നാണ് കർമ സമിതിയുടെ ആവശ്യം. എന്നാൽ കർമ സമിതി വിളിച്ചുചേർത്ത ജനകീയ കൺവൻഷൻ പദ്ധതി പ്രദേശത്ത് താമസിക്കുന്നവർ അലങ്കോലപ്പെടുത്തി.
വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച പദ്ധതിക്കുവേണ്ടി പുൽപള്ളിയിൽ കടമാൻ തോട് കർമ സമിതി കൺവൻവഷൻ വിളിച്ചുചേർത്തതാണ് പുതിയ പ്രതിഷേധത്തിനിടയാക്കിയത്. വൾച്ചയെ പ്രതിരോധിക്കാൻ ചെറുകിട അണക്കെട്ട് നിർമിക്കണമെന്നാണ് കർമസമിതിയുടെ ആവശ്യം. എന്നാൽ കടമാൻ തോടിന്റെ ഇരുകരകളിലുംതാമസിക്കുന്നവർ കർമസമിതിക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഏൺപത് കോടി രൂപയുടെ വരൾച്ചാ ലഘൂകരണ പദ്ധതി നടപ്പാക്കിയാൽ മതിയെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കബനി നദിയിലൂടെ കർണാടകയിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം വയനാട്ടിൽതന്നെ തടഞ്ഞുനിറുത്താനാകുമെന്നതാണ് കടമാൻ തോട് പദ്ധതിയുടെ പ്രത്യേകത.