പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കർ കോളനിയിലെ ജാതിവിവേചനം രാഷ്ട്രീയതർക്കമായി മാറുന്നു. പ്രധാനപാർട്ടികളെല്ലാം കോളനിയിലെത്തി ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി. എതിർത്തും അനുകൂലിച്ചും നേതാക്കളെ എത്തിക്കാൻ ശ്രമിക്കുകയാണ് വിവിധസംഘടനകളും. സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
തമിഴ് സംസ്കാരത്തിനൊപ്പം ജീവിക്കുന്ന ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ജാതിവിവേചനത്തിന് വർഷങ്ങളുടെ പഴമുണ്ടെങ്കിലും അടുത്തിടെ നടന്ന വിവാഹവുമായി ബന്ധപ്പെട്ടാണ് കോളനിക്കുളളിൽ പ്രശ്നമുണ്ടായത്. ഇത് ജാതീയമായ വേർതിരിവിനും സംഘർഷത്തിനും കാരണമായി. വിഷയം ഏറ്റെടുത്ത് പിന്നാക്കവിഭാഗക്കാരോടുളള വിവേചനം ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസായിരുന്നു. വി.ടി.ബൽറാം എംഎൽഎയെ എത്തിച്ച് യൂത്തുകോൺഗ്രസ് മിശ്രഭോജനമൊരുക്കി. ഇടതുഭരണത്തിലുളള മുതലമട പഞ്ചായത്ത് കോളനിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം വന്നതോടെ സിപിഎമ്മും പ്രതിരോധത്തിന് ശ്രമിച്ചു.
കോളനിക്കുളളിൽ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ നെന്മാറ എംഎൽഎ കെ.ബാബുവിന്റെ പ്രസംഗം വിവാദവുമായി. ബിജെപിയുടെ ജില്ലാ നേതാക്കളും കോളനിയിലെത്തി. രാഷ്ട്രീയ ചായ്്്വുളള വിവിധ ദളിത് സംഘടനകളും വിഷയത്തെ എതിർത്തും അനുകൂലിച്ചും രംഗത്തുണ്ട്. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനുവും പിന്നാക്കവിഭാഗത്തിന് പിന്തുണ അറിയിച്ച് കോളനിയിലെത്തി. രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടവും ഇതുവരെ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. നിരീക്ഷണത്തിനായി പ്രത്യേകം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.