വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്കു വീണു; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. സാരമായി പരുക്കേറ്റ, പൂക്കരത്തറ ദാറുൽഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും അയിലക്കാട് സ്വദേശിയുമായ പ്രണവ് (15), എട്ടാം ക്ലാസ് വിദ്യാർഥി ചങ്ങരംകുളം സ്വദേശി ജംഷീൽ (13) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ നടുവട്ടം–കരിങ്കല്ലത്താണി റോഡിലായിരുന്നു അപകടം. അയിലക്കാടു ഭാഗത്തുനിന്നു നടുവട്ടത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മിനി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിൽ കുടുങ്ങി. അടിയിൽപെട്ട ബൈക്ക് ഏറെദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്.
വിദ്യാർഥികൾ എതിർദിശയിലേക്ക് തെറിച്ചുവീണതിനാലാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ചങ്ങരംകുളം എസ്ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ബസ് ഉയർത്തി ബൈക്ക് മാറ്റിയാണ് തടസ്സം നീക്കിയത്. കഴിഞ്ഞ ദിവസം കാളാച്ചാൽ പാടത്ത് ബസിനു പിന്നിൽ ബൈക്കിടിച്ച് ഇതേ സ്കൂളിലെ രണ്ട് വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു. സാരമായി പരുക്കേറ്റ ഒരു വിദ്യാർഥി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിദ്യാർഥികൾ വാടകയ്ക്കെടുത്ത ബൈക്കാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾക്കെതിരെയും ബൈക്ക് ഉടമയ്ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.