പൊതുവികാരം അറിയാൻ നടത്തുന്ന സർവേ ഫലം വന്നാലുടൻ കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ. റൺവേ വികസനത്തിന് ഭൂമി ലഭ്യമാക്കിയില്ലെങ്കിൽ കരിപ്പൂരിൽ നിന്ന് ഹജ് യാത്രക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി ജനവികാരം അറിയാനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്. സർവേ ഫലം വന്നാലുടൻ ഭൂമി ഏറ്റെടുപ്പ് ആരംഭിക്കും. വിമാനത്താവള അതോറിറ്റി ആവശ്യപ്പെടുന്ന മുഴുവൻ ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറും. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ ഭൂമി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
റൺവേ വികസനത്തിനായി 248 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകണമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ ആവശ്യം. നിലവിൽ 2580 മീറ്ററാണ് കരിപ്പൂരിലെ റൺവേയുടെ നീളം. റൺവേയുടെ രണ്ടു ഭാഗത്തുമുള്ള വീതി തൊണ്ണൂറു മീറ്റർ വീതമുള്ളത് 240 മീറ്ററാക്കി വർധിപ്പിക്കാനും അധികഭൂമി ആവശ്യമുണ്ട്.