ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും പ്രവർത്തനം തുടങ്ങാതെ കേരള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ വയനാട്ടിലെ പഴം പച്ചക്കറി സംസ്‌കരണ പായ്ക്കിംഗ് യൂണിറ്റ്. രണ്ടരക്കോടി രൂപ ചിലവഴിച്ച് മാനന്തവാടി കമ്മനയില്‍ നിര്‍മ്മിച്ച യൂണിറ്റാണ് അടഞ്ഞ് കിടക്കുന്നത്.
വയനാട്ടിലെ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയ പഴം പച്ചക്കറി സംസ്‌കരണ പായ്ക്കിംഗ് യൂണിറ്റാണിത്. ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന നേന്ത്രക്കായ ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് കയറ്റുമതി ചെയ്യുകയായിരുന്നു ലക്ഷ്യം. ഉദ്ഘാടനത്തിന് ശേഷം തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇവിടേക്കായി വാങ്ങിയ നാല് വാഹനങ്ങളും വെറുതെ കിടക്കുന്നു. നാട്ടുകാർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കേന്ദ്രം പ്രവർത്തിക്കാത്തതിനാൽ അതും നടപ്പായില്ല.
750 സ്വാശ്രയ സംഘങ്ങൾവഴി 12,500 കർഷകരുടെ ഉൽപന്നങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതുവഴി കർഷകർക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. കയറ്റുമതി നിലവാരത്തിലുള്ള പായ്ക്കിംഗ് സംവിധാനങ്ങളാണ് തയ്യാറാക്കിരിക്കുന്നത്. ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുന്നതിന് മുൻപ് കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.