ഹർത്താൽദിനം കോഴിക്കോടിന് അപകടദിനമായി. നഗരത്തിൽ രണ്ടു വാഹനാപകടങ്ങളിലായി രണ്ടുവയസുകാരിയുൾപ്പെടെ മൂന്നുപേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ആദ്യ അപകടം. മൂകാംബിക ക്ഷേത്രത്തിലേക്ക് ചോറൂണിന് പോയ സംഘത്തിന്റെ കാർ ലോറിയിലിടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. തിരുവനന്തപുരം മൈനാഗപ്പള്ളി സ്വദേശി ശിവദാസൻ, ആരാധ്യ എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരുക്കേറ്റു.ഇവരെ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ സരോവരം മിനി ബൈപ്പാസിലായിരുന്നു രണ്ടാമത്തെ അപകടം. നിയന്ത്രണംവിട്ട റിക്കവറി വാന്‍ രണ്ടു ബൈക്കുകളിലും ഒരു കാറിലും ഇടിച്ചു.
ബൈക്ക് യാത്രികനായ പുതിയങ്ങാടി സ്വദേശി അമല്‍ ആണ് മരിച്ചത്. ബൈക്കിൽ പോവുകയായിരുന്ന അയ്്വിൻ, അനന്ദു എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.