നെല്ലിയാമ്പതിയിൽ വനഭൂമിയിലൂടെയുള്ള റോഡ് തോട്ടം ഉടമകൾ നവീകരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. വിജിലൻസ് സിസിഎഫ് സ്ഥലം സന്ദർശിച്ചു. വനംമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണം.
നെല്ലിയാമ്പതിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് പോകുന്ന വനം റോഡിൽ ആനമടയ്ക്കും പെരിയചോലയ്ക്കുമിടയിലാണ് നിർമാണപ്രവൃത്തി നടന്നത്. വിജിലൻസ് സിസിഎഫ് ജോർജ് പി മാത്തൻ സ്ഥലം സന്ദർശിച്ചു. വനത്തിലൂടെ നിലവിലുണ്ടായിരുന്ന റോഡിന്റെ നാലു കിലോമീറ്റർ ഭാഗത്ത് വീതി കൂട്ടി ഗതാഗതയോഗ്യമാക്കിയതാ ണ് കേസിനാധാരം. വനത്തിനുള്ളിലെ ആദിവാസികൾക്കും പ്രയോജനപ്പെടുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ സ്വകാര്യ തോട്ടം ഉടമകളാണ് റോഡ് വികസിപ്പിച്ചത്. സംഭവം വനംനിയമത്തിന്റെ ലംഘനമായതിനാൽ തോട്ടം ഉടമകൾക്കെതിരെ അന്വേഷണം തുടരാണ് വിജിലൻസ് തീരുമാനം.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.എസ്.സി ജോഷിയും പരിശോധന നടത്തി റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. കേരള വനംനിയമം സെക്ഷൻ 27പ്രകാരം തോട്ടം ഉടമകൾക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.