മലപ്പുറം ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമെന്ന് ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി ബാധിച്ച് എട്ടു പേരും H1N1 ബാധിച്ച് ഒരാളും മരിച്ചുവെന്നാണ് ഒൗദ്യോഗികകണക്ക്. പനി പ്രതിരോധത്തിനായി ജില്ലാഭരണകൂടം കര്‍മസേന രൂപീകരിച്ചു.
മഞ്ചേരി ആമയൂർ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനി സ്നേഹയാണ് ഡെങ്കിപ്പനി ബാധിച്ച് ഒടുവിൽ മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകിയതാണ് മരണത്തിന് കാരണമായത്. സ്വകാര്യ ആശുപത്രികളിൽ അടക്കം ഇരുനൂറു പേരെങ്കിലും ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിലുണ്ടെങ്കിലും കൃത്യമായ കണക്കെടുപ്പ് ശ്രമകരമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ദിവസവും ആയിരങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്.
മുൻപ് രോഗം വന്നവരെ തന്നെ വീണ്ടും ഡെങ്കിപ്പനി ബാധിക്കുന്നത് മരണത്തിന് പോലും കാരണമാക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. എച്ച് വൺ എൻ വൺ ബാധിച്ച് ഒരാള്‍ മരിച്ചു. രോഗം ബാധിച്ച് ചികിൽസയിലുളള 22 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. പനിക്കെതിരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള കർമസേനക്ക് ജില്ലാഭരണകൂടം രൂപം നൽകിയിട്ടുണ്ട്.