ഏഴ് മാസമായി അടഞ്ഞ് കിടക്കുന്ന വയനാട്ടിലെ ചെമ്പ്ര എസ്റ്റേറ്റ് ഈമാസം 19ന് തുറക്കും. മന്ത്രി ടി. പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽനടന്ന ചർച്ചയിലാണ് ലോക്കൗട്ട് പിൻവലിക്കാൻ മാനേജ്മെന്റ് തയ്യാറായത്.
മുന്നൂറോളംവരുന്ന തൊഴിലാളികൾ ഒറ്റകെട്ടായി ചെയ്ത സമരം വിജയം കണ്ടു. ഇനി പഴയതുപോലെ എസ്റ്റേറ്റ് തുറന്നുപ്രവർത്തിക്കും. നിരവധി ചർച്ചകൾക്കൊടുവിലാണ് ലോക്കൗട്ട് പിൻവലിച്ച് കരാറിൽ ഒപ്പിടാൻ മാനേജ്മെന്റ് തയ്യാറായത്. കുടിശികയുള്ള ഒരുമാസത്തെ ശമ്പളം തോട്ടം തുറക്കുന്നദിവസം നൽകും. ഈമാസം 26ന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബോണസ് നൽകാനും ധാരണയായി.
കഴിഞ്ഞവർഷം ഒക്ടോബർ 27നാണ് സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി സമരങ്ങളും ചൂണ്ടിക്കാട്ടി തോട്ടം പൂട്ടിയത്. തൊഴിലാളികളെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു മാനേജ്മെന്റിന്റെ നടപടി. സമവായചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് തൊഴിലാളികൾതന്നെ എസ്റ്റേറ്റ് കയ്യേറി കൊളുന്ത് ശേഖരിച്ചാണ് ഉപജീവനം കണ്ടെത്തിയിരുന്നത്.