ജനകീയ കൂട്ടായ്മയിൽ മഞ്ചേരി മെഡിക്കൽ കോളജിൽ തുടർവികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നിർമാണങ്ങൾക്കൊപ്പം ജനകീയ സഹകരണത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് എം. ഉമ്മർ എം.എൽ.എ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് നടത്തിയ ക്യാംപയിന് പിന്നാലെയാണ് നടപടി.
നിലവിലെ ജനറല്‍ ആശുപത്രിയെ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടുളള വികസനമാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളജിൽ കൂടുതൽ കെട്ടിടങ്ങൾ നിർമിക്കാൻ ആശുപത്രിയുടെ പിൻഭാഗത്ത് തന്നെ മൂന്ന് ഏക്കറിലേറെ ഭൂമിയുണ്ട്. 146 കോടിയുടെ ആശുപത്രിയുടെ വികസനത്തിന് പദ്ധതി തയാറാക്കി സാങ്കേതിക അനുമതി ലഭിച്ചു കഴിഞ്ഞു. 75 കോടിയുടെ വിദ്യാർഥികളുടെ ഹോസ്റ്റൽ കൂടി യാഥാർഥ്യമാവുന്നതോടെ ആശുപത്രിയുടെ സൗകര്യം ഇരട്ടിയാകും.
നിലവിൽ മെഡിക്കൽ കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ രണ്ടു നിലകളാണ് വിദ്യാർഥികളുടെ ഹോസ്റ്റലായി ഉപയോഗിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കൂടി ആരംഭിക്കുന്നതിനായി ജനകീയ സഹകരണത്തോടെ പദ്ധതി തയാറാക്കും.
നിലവിലെ അധ്യാപകരുടേയും ഡോക്ടർമാരുടെയും അനുബന്ധജീവനക്കാരുടെയും കുറവ് ഒരു പരിധി വരേയെങ്കിലും പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ് വികസനസമിതി.