പാലക്കാട് ചെർപ്പുളശ്ശേരിയിൽ വനിതകളുടെ ഹരിതസേനയ്ക്ക് വാങ്ങിയ ഇരുപതുലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഏഴ് വർഷം മുൻപ് വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗശൂന്യമായത്.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾക്ക് തൊഴിൽനൽകുന്നതിനായി ഹരിതസേന രൂപീകരിച്ചത്. നെൽപാടങ്ങളിൽ ജോലി നൽകുമെന്ന് പറഞ്ഞ് ഇരുപത് ലക്ഷം രൂപ ചിലവിൽ കാർഷിക ഉപകരണങ്ങളും വാങ്ങി. കൊയ്ത്ത്, നടീൽ യന്ത്രങ്ങൾ, മറ്റ് അനുബന്ധ വാഹനങ്ങളും വാങ്ങി കൂട്ടി.വർഷം ഏഴ് പിന്നിട്ടിട്ടും ഇന്നേവരെ ഇത് നെൽപാടം കണ്ടിട്ടുമില്ല ഉപയോഗിച്ചിട്ടുമില്ല. വാഹനങ്ങളുടെ റജിസ്ട്രേഷൻ പോലും നടത്താതെ അഴിമതിക്ക് തുല്യമായ പ്രവൃത്തിയാണ് അന്നത്തെ ഭരണാധികാരികൾ വരുത്തിയിരിക്കുന്നത്. ചെർപ്പുളശേരി ഗ്രാമപഞ്ചായത്ത് പിന്നീട് നഗരസഭയായി മാറിയിട്ടും ബ്ളോക്ക് പഞ്ചയത്തിന് അനക്കമില്ല.
ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പ്രവർത്തന സജ്ജമാക്കുകയോ നഗരസഭയ്ക്ക് വിട്ടുതരികയോ ചെയ്യണമെന്നാണ് നഗരസഭയുടെ ആവശ്യം
കാറൽമണ്ണയിലെ നഗരസഭയുടെ സാംസ്ക്കാരിക നിലയത്തിലാണ് കാർഷിക ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത്.