കോഴിക്കോട് ജില്ലയിൽ വ്യാപകമായി സി.പി.എം, ബി.ജെ.പി. സംഘർഷം. രണ്ടു പാർട്ടികളുടേയും ഓഫിസും സ്തൂപങ്ങളും ആക്രമിക്കപ്പെട്ടു. ഒളവണ്ണയിലും ബേപ്പൂരിലും ഹർത്താൽ തുടരുകയാണ്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തിനെതിരായ പ്രതിഷേധമാണ് അക്രമത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. ചെറുവണ്ണൂരിൽ ബി.ജെ.പിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടതോടെയാണ് ജില്ലയിലെ സംഘർഷത്തിന് തുടക്കം. ബി.ജെ.പി ഓഫിസിലെ ഫയലുകളും ഫർണീച്ചറുകളും തകർത്തു. ഓഫിസിനകത്തു കയറി ഒരു സംഘമാളുകൾ കണ്ണിൽകണ്ടതെല്ലാം അടിച്ചുടച്ചു. ഫയലുകൾ കിണറ്റിൽ ഉപേക്ഷിച്ചു. ഇതിനു മറുപടിയെന്നോണം, ഡി.വൈ.എഫ്.ഐയുടെ ബസ് സ്റ്റോപ്പ് തകർത്തു. സ്തൂപങ്ങളും കൊടിതോരണങ്ങളും നശിപ്പിച്ചു. ഒളവണ്ണയിൽ സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പിയും ഒളവണ്ണ പഞ്ചായത്തിൽ എൽ.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. രണ്ടിടത്തും ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. വണ്ടികൾ നിരത്തിലിറങ്ങി. കടകൾ തുറന്നില്ല. വടകര സി.പി.എം. ഏരിയാ കമ്മിറ്റി ഓഫിസിനു നേരെയും കല്ലേറുണ്ടായി. ജനൽചില്ലുകൾ തകർന്നു. അക്രമങ്ങൾ കണക്കിലെടുത്ത് ജില്ലയിലെങ്ങും പൊലീസ് ജാഗ്രത പാലിക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിലേക്കു നീങ്ങിയാൽ കർശനമായി നേരിടാനാണ് പൊലീസിന്റെ തീരുമാനം. അക്രമത്തിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്.