അപാകതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വയനാട് പുൽപള്ളി പാടിച്ചിറ വില്ലേജിലെ റീസർവേ നടപടികൾ നിലച്ചു. മുന്നൂറ്റിപതിനഞ്ച് കുടുംബങ്ങളാണ് നികുതി അടയ്ക്കാനാകാതെ പ്രതിസന്ധിയിലായത്. റീസർവേയ്ക്കുവേണ്ടി നിയമിച്ച ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി.
കഴിഞ്ഞവർഷം ജനുവരിയിലാണ് പാടിച്ചിറ വില്ലേജിൽ റീസർവേ നപടികൾ ആരംഭിച്ചത്. ആറ് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. നിരന്തരമായ പ്രതിഷേധത്തിന്റെ ഫലമായി ഭൂമി അളക്കൽ പൂർത്തീകരിച്ചു. എന്നാൽ അപാകത കണ്ടെത്തിയ അറുന്നൂറ് സ്ഥലങ്ങളിൽ 285 എണ്ണം മാത്രമെ പരിഹരിക്കാൻ സാധിച്ചുള്ളു. ബാക്കിയുള്ളവരുടെ നികുതി പോലും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുകയും ചെയ്തു. ജാഗ്രതയില്ലാതെ നടത്തിയ റീസർവേയാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
ആറുമാസത്തിനുളളിൽ റീസർവേ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരുവർഷം കഴിഞ്ഞിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.